പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

Ramzan Special

ഫിത്വര്‍ സകാത്

 

ശരീരവുമായി ബന്ധപ്പെട്ട സകാതിനാണ് ഫിത്വ്ര്‍ സകാതെന്ന് പറയുന്നത്. ‘സകാത്തുല്‍ അബ്ദാന്‍, ‘സകാത്തുറമള്വാന്‍, ‘സകാത്തുസ്സ്വൌമ്, ‘സകാത്തു റുഊസ്, ‘സകാത്തുല്‍ ഫിത്വര്‍ എന്നീ പേരുകളില്‍ ഫിത്വര്‍ ‘സകാത്ത് അറിയപ്പെടുന്നു(ശര്‍ഖ്വാവി. 1/369). ശാരീരിക, ആത്മീയ ശുദ്ധീകരണമാണ് ഇതിലൂടെ നടക്കുന്നത്. റമള്വാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലില്‍ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിര്‍ബന്ധമാക്കപ്പെട്ട ദാനധര്‍മമാണിത് (തുഹ്ഫ 3/305, നിഹായ 3/108, മുഗ്നി 1/401, 402, ഫ. മു’ഈന്‍ 121, ബാജൂരി 1/317).
ഫിത്വര്‍ ‘സകാത്ത് നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളില്‍ നിന്നും അശ്ളീലങ്ങളില്‍ നിന്നും ശു ദ്ധീകരിക്കുന്നുവെന്ന് അടിസ്ഥാനയോഗ്യമായ ഹദീസിലുണ്ട് (തുഹ്ഫ 3/305, ഫ.മു’ഈന്‍ 121). നിസ്കാരത്തില്‍ സഹ്വിന്റെ സുജൂദ് പോലെയാണ് നോമ്പിന് ഫിത്വര്‍ ‘സകാത്ത്. അത് നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കും (തുഹ്ഫ 3/305, നിഹായ 3/108, മുഗ്നി 1/401, ഫ.മു’ഈന്‍ 171, ബാജൂരി 1/316). ഫിത്വ്ര്‍ സകാത് നോമ്പുകാരന് ശുചീകരണമാണെന്ന നബിവചനം ഇതിനുപോല്‍ബലകമാണ്.
“റമള്വാനിലെ നോമ്പ് ആകാശഭൂമിക്കിടയില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്നു. ഫിത്വര്‍ ‘സക്കാത്തിലൂടെയല്ലാതെ അത് ഉയര്‍ത്തപ്പെടുകയില്ല’ എന്ന് വ്യക്തമായ ഹദീസിലുണ്ട് (തുഹ്ഫ 3/305, ബുജൈരിമി 2/43, അശ്ശബ്റാമല്ലീസി 3/108, ഇ’ആനത്ത് 2/167). ഫിത്വര്‍ ‘സകാത്ത് നല്‍കാന്‍ ബാധ്യതയും കഴിവുമുള്ളവര്‍ കൊടുക്കാതിരുന്നാല്‍ റമസാന്‍ നോമ്പിന്റെ മുഴുവന്‍ അതിരറ്റ പ്രതിഫലം ലഭിക്കാതെ വരും(അശ്ശബ്റാമല്ലീസി 3/116, ശര്‍വാനി 3/305, ബുജൈരിമി 2/43, ഇ’ആനത്ത് 2/167).
അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ ദിവസത്തിന്റെ രാപ്പകലുകളില്‍ തനി ക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം തുടങ്ങിയ ചെലവുകള്‍ക്കുള്ള തുകയും കടവും കഴിച്ച് വല്ല സമ്പത്തും ബാക്കിയുള്ള വ്യക്തി സ്വശരീരത്തിന് വേണ്ടിയും താന്‍ ചിലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു വേണ്ടിയും ഫിത്വ്ര്‍ സകാത് നല്‍കേണ്ടതാണ്.
ഫിത്വ്ര്‍  സകാത് നിര്‍ബന്ധമാകാന്‍ അപാരമായ സമ്പത്ത് ആവശ്യമില്ലെന്ന് ഇതോടെ വ്യക്തമായി. സ കാത് സ്വീകരിക്കുന്നവര്‍ തന്നെ പലപ്പോഴും കൊടുക്കാനും ബാധ്യസ്ഥരായേക്കും. പലരില്‍ നിന്നായി സകാത് കാലേക്കൂട്ടി ലഭിക്കുകയും പ്രസ്തുത വസ്തുക്കള്‍, മേല്‍ ആവശ്യങ്ങള്‍ കഴിച്ച് ബാക്കി വരികയും ചെയ്താല്‍ അവനും സകാത് കൊടുക്കാന്‍ ബാധ്യസ്ഥനാണ്.
പെരുന്നാള്‍ ദിനത്തില്‍ ജനിച്ചവന്‍
റമള്വാനിന്റെ അവസാന ഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും കൂടി ഒരു മുസ്ലിമിന് ലഭ്യമായാല്‍ അവന് ഫിത്വ്ര്‍ സകാത് നിര്‍ബന്ധമായി. ഈ രാപകല്‍ സംഗമം ഇല്ലാതെ വന്നാല്‍ ആ വര്‍ഷത്തെ സകാത് നിര്‍ ബന്ധമില്ല. ഉദാഹരണത്തിന് റമള്വാന്‍ അവസാനത്തോടെ ഒരാള്‍ക്ക് മരണം സംഭവിച്ചു. അല്ലെങ്കില്‍ ശവ്വാലിന്റെ ആദ്യനിമിഷം ഒരു കുഞ്ഞ് ജനിച്ചു. അതുമല്ലെങ്കില്‍ ശവ്വാല്‍ പിറവിയോടെ ഒരാള്‍ മുസ്ലിമായി. ഈ രൂപങ്ങളിലൊന്നും ഇവര്‍ക്ക് സകാത് നിര്‍ബന്ധമില്ല. എന്നാല്‍ റമള്വാന്‍ അവസാന സമയം ജനിച്ച കുഞ്ഞ് ശവ്വാലാകും മുമ്പ് മരിച്ചില്ലെങ്കില്‍ ആ കുട്ടിക്ക് വേണ്ടി സകാത് നിര്‍ബന്ധമാകും. ഇപ്രകാരം തന്നെ ശവ്വാലില്‍ നിന്ന് ഒരു നിമിഷം കഴിഞ്ഞ് കുഞ്ഞ് മരിച്ചാലും അവനു വേണ്ടി സകാത് കൊടുക്കേണ്ടതാണ്. ബുദ്ധി, പ്രായപൂര്‍ത്തി, തന്റേടം, സ്വതന്ത്രനാവുക തുടങ്ങിയവ ഫിത്വ്ര്‍ സകാത് ബാധകമാകുന്നതില്‍ പരിഗണിക്കപ്പെടില്ല. അപ്പോള്‍ ഭ്രാന്തന്‍, കുട്ടി, മാന്ദബുദ്ധി, അടിമ എന്നിവര്‍ക്ക് വേണ്ടിയും ഫിത്വ്ര്‍ സകാത് നല്‍കേണ്ടതാണ്.
ഫിത്വര്‍ സകാത്ത് മുന്തിക്കല്‍
ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാകുന്നതെങ്കിലും റമള്വാന്‍ ഒന്നാം രാത്രിയുടെ ആരംഭം മുതല്‍ കൊടുക്കാവുന്നതാണ്. എന്നാല്‍ ഇപ്രകാരം ആദ്യത്തില്‍ കൊടുക്കുന്നത് നല്ലതല്ല. അപ്രകാരം കൊടുക്കാന്‍ പാടില്ലെന്ന അഭിപ്രായം കൂടെ പരിഗണിച്ച് പിന്തിക്കുന്നതു തന്നെയാണ് ഉത്തമം (അശ്ശബ്റാമല്ലീസി 3/140, ബുശ്റല്‍ കരീം 2/68, ശര്‍വാനി 3/354). ഇങ്ങനെ കൊടുക്കുന്നവനും വാങ്ങുന്നവനും ശവ്വാല്‍ ആദ്യനിമിഷത്തില്‍ ഇത് രണ്ടി നും (വാങ്ങിയവന്‍ വാങ്ങാനും കൊടുത്തവന്‍ കൊടുക്കാനും) അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്. റമള്വാന്‍ ആരംഭത്തില്‍ സകാത് വാങ്ങിയവന്‍ ശവ്വാല്‍ പിറക്കുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ വാങ്ങിയ സകാത് കൊണ്ടല്ലാത്ത നിലക്ക് പണക്കാരനാവുകയോ ചെയ്താല്‍ കൊടുത്ത സ്വത്ത് സകാതായി പരിഗണിക്കാത്തതും വീണ്ടും കൊടുക്കാന്‍ ബാധ്യസ്ഥനാകുന്നതുമാണ്. ഇപ്രകാരം റമള്വാന്‍ ആരംഭത്തില്‍ സകാത് നല്‍കിയവന്‍ ശവ്വാല്‍ പിറക്കുമ്പോള്‍ സകാത് കൊടുക്കാന്‍ ബാധ്യതയില്ലാത്ത വിധം പാവപ്പെട്ടവനായി മാറിയാല്‍ മേല്‍ സകാത് നല്‍കാന്‍ അവന്‍ ബാധ്യസ്ഥനായിരുന്നില്ലെന്ന് മനസ്സിലാക്കാം. മുന്‍കൂട്ടി സകാത് നല്‍കുമ്പോഴുണ്ടാകുന്ന ഈ പാര്‍ശ്വഫലങ്ങള്‍ സകാത് ദായകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഫിത്വര്‍ സകാത്ത് പിന്തിക്കല്‍
പെരുന്നാള്‍ നിസ്കാരത്തിന് ഇമാം തക്ബീറതുല്‍ ഇഹ്റാം ചെയ്യുന്നതിന് മുമ്പ് ഫിത്വ്ര്‍ സകാത് കൊടുക്കലാണ് സുന്നത്. അന്നേ ദിവസം പകലിനെയും വിട്ടു പിന്തിക്കല്‍ ഹറാമാണ്. ഇനി ആ പകലില്‍ തന്നെയാണെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാകുന്നത് കറാഹതാകും. എന്നാല്‍ ബന്ധു, അയല്‍വാസി, സ്നേഹിതന്‍, അത്യാവശ്യക്കാര്‍, സജ്ജനങ്ങള്‍ എന്നിവരെ പ്രതീക്ഷിച്ചതിനു വേണ്ടി പെരുന്നാള്‍ ദിനത്തിലെ സൂര്യാസ്തമയം വരെ ആവശ്യാനുസരണം പിന്തിക്കല്‍ പ്രത്യേകം സുന്നത്താണ്(തുഹ്ഫ 3/308, 309, നിഹായ & അശ്ശബ്റാമല്ലീസി 3/310, മുഗ്നി 1/402, ഫ. മു’ഈന്‍ & ഇ’ആനത്ത് 2/174, 175, ശര്‍ഹു ബാഫളല്‍ & കുര്‍ദി 2/154, ശര്‍വാനി 3/309, ബാജൂരി 1/317). പെരുന്നാള്‍ സൂര്യാസ്തമനത്തിനു ശേഷവും പിന്തിക്കല്‍ കുറ്റകരം. ഖ്വള്വാഅ് വീട്ടല്‍ വളരെ പെട്ടെന്നാവല്‍ നിര്‍ബന്ധം (തുഹ്ഫ 3/309, നിഹായ 3/310, മുഗ്നി 1/402, ഫ.മു’ഈന്‍ 173, റൌള്വുത്വാലിബ് & അസ്നല്‍ മത്വാലിബ് 1/388, ശര്‍ഹു ബാഫള്ല്‍ 2/154).
ഫിത്വര്‍ നല്‍കേണ്ട വസ്തു
സകാത് നിര്‍ബന്ധമായവന്റെ നാട്ടില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ് ‘സകാതായി നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ അത് നല്‍കണം. അരിയെക്കാള്‍ ഗുണമേന്മയുള്ള ഗോതമ്പ് നല്‍കിയാലും മതിയാകും(തുഹ്ഫ 3/322). സകാത് ദായകന്റെയോ അത് വാങ്ങുന്നവന്റെയോ മുഖ്യാഹാരം ഈ വിഷയത്തില്‍ പരിഗണനീയമല്ല. ആരുടെ സകാതാണോ നല്‍കുന്നത് അവന്റെ നാട്ടിലെ മുഖ്യാഹാരം ആ നാട്ടില്‍ തന്നെ കൊടുക്കണമെന്നാണ് നിയമം.
ഗള്‍ഫ് മലയാളികള്‍ അവിടുത്തെ മുഖ്യാഹാരമായ ധാന്യം അവിടെ തന്നെ വിതരണം ചെയ്യണം. നാട്ടിലുള്ള ഭാര്യാസന്താനങ്ങളുടെ സകാത് ഇവിടുത്തെ മുഖ്യാഹാരമായ അരിയോ അതിലും ഉല്‍കൃഷ്ടമായ ഗോതമ്പോ ആയിരിക്കേണ്ടതും അത് ഇവിടെ തന്നെ നല്‍കേണ്ടതുമാണ്. മരുമക്കള്‍ അവരുടെ വീട്ടിലാകുമ്പോള്‍ അവരുടെ സകാത് അവിടെ തന്നെ നല്‍കണം. ഗള്‍ഫിലുള്ളവരുടെ സകാത് നാട്ടില്‍ നല്‍കുന്നത് നിരുപാധികം അനുവദനീയമല്ല.
അളവ്
ഓരോരുത്തരുടെയും പേരില്‍ ഓരോ സ്വാ’അ് -നാലു മുദ്ദുകള്‍ (3.200 ലിറ്റര്‍; ഏകദേശം 2.480 കിലോഗ്രാം) ഫിത്വര്‍ ‘സകാത്ത് നല്‍കണം (തുഹ്ഫ 3/319, 320, നിഹായ 3/119, മുഗ്നി 1/405, ഫ.മു’ഈന്‍ 122). ഇതനുസരിച്ച് പത്തു പേര്‍ക്ക് മുപ്പത്തിരണ്ട് ലിറ്ററാണ് വരിക. പ്രായം ചെന്നവരും കുട്ടികളും ഈ അളവില്‍ തുല്യരാണ്.
ഫിത്വര്‍ സകാത്തിന്റെ വക്കാലത്ത്
ചിലവുകൊടുക്കാന്‍ നിര്‍ബന്ധമില്ലാത്ത ഒരാളുടെ പേരില്‍, വീട്ടപ്പെടുന്നവന്റെ സമ്മതമുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് ഫിത്വര്‍ ‘സകാത്ത് കൊടുക്കാം (തുഹ്ഫ 3/325, നിഹായ 3/122, 123 മുഗ്നി 1/407). വീട്ടപ്പെടേണ്ടവന്റെ സമ്മതപ്രകാരം ഫിത്വര്‍ ‘സകാത്ത് വീട്ടുമ്പോള്‍ സമ്മതം കൊടുക്കുന്നവന്‍ നിയ്യത്ത് കരുതണം. അല്ലെങ്കില്‍ വീട്ടുന്നവന് തന്നെ നിയ്യത്തിന്റെ പരമാധികാരം കൊടുത്തേല്‍പ്പിക്കപ്പെടണം. എങ്കില്‍ വീട്ടുന്നവന്‍ കരുതണം(തുഹ്ഫ 3/325, 349 നിഹായ 3/137, മുഗ്നി 1/415, ഫ. മു’ഈന്‍ 125, റൌളുത്വാലിബ് 1/359, 360). വീട്ടപ്പെടുന്നവന്റെ സമ്മതമനുസരിച്ച് ഫിത്വര്‍ ‘സകാത്ത് വീട്ടിയവന്‍ ഫിത്വര്‍ ‘സകാത്തിന്റെ ചിലവ് സമ്മതം കൊടുത്തവനില്‍ നിന്നും പിന്നീട് ഈടാക്കുമെന്ന് മുന്‍കൂട്ടി വ്യവസ്ഥ ചെയ്യുകയോ അതു സംബന്ധിച്ച് ഒന്നും വ്യക്തമാക്കാതിരിക്കുകയോ ചെയ്താല്‍ ഈടാക്കാന്‍ അധികാരമുണ്ട്(തിരിച്ചു തരേണ്ടതില്ലെന്ന് വീട്ടുന്നവനോ തിരിച്ചു തരുന്നതല്ലെന്ന് സമ്മതം കൊടുത്തവനോ കാലേക്കൂട്ടി വ്യക്തമാക്കിയെങ്കില്‍ പിന്നീട് വസൂലാക്കാന്‍ നിവൃത്തിയില്ല) (ശര്‍വാനി 3/325).
സകാത്ത് വീട്ടിയ ശേഷം
സ’കാത്ത് വീട്ടിയ ശേഷം ഉടമസ്ഥന്‍ ‘റബ്ബനാ തഖ്വബ്ബല്‍ മിന്നാ ഇന്നക അന്‍ത സമീ’ഉല്‍ ‘അലീം’ (ഞങ്ങളുടെ നാഥാ! ഞങ്ങളുടെ അടുക്കല്‍ നിന്നും നീ സ്വീകരിക്കേണമേ! നിശ്ചയം നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്) എന്നു ചൊല്ലല്‍ സുന്നത്ത് (തുഹ്ഫ 3/239, നിഹായ 3/69, മുഗ്നി 1/381).
ടൂറിസ്റ്റുകളുടെ ഫിത്വ്ര്‍ സകാത്ത്
ഫിത്വ്റ് ‘സകാത്ത് കൊടുത്ത് പെരുന്നാളാഘോഷിച്ച ശേഷം യാത്ര പോയവന്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ അവിടെ നോമ്പാണെങ്കില്‍ ആ ദിവസം നോമ്പുകാരനെപ്പോലെ തള്ളി നീക്കല്‍ നിര്‍ബന്ധമാണെങ്കിലും പിറ്റേന്നുള്ള അവരുടെ പെരുന്നാളിനോട് കൂടെ ഫിത്വ്ര്‍ ‘സകാത്ത് നല്‍കേണ്ടതില്ല(ഇബ്നു ഖ്വാസിം 3/385).

 

 

 

ലൈലതുല്‍ ഖ്വദ്ര്‍

ഖദ്ര്‍ എന്ന പദത്തിന് നിര്‍ണയം(തഖ്ദീര്‍) എന്നാണര്‍ഥമെന്ന് ഭാഷാപണ്ഢിതന്‍ വാഹിദി പറയുന്നുണ്ട്. ഒരു വസ്തുവിനെ സമതുലിതാവസ്ഥയില്‍ സംവിധാനിക്കുക എന്നാണ് നിര്‍വചനം. ഇതിനോട് ലൈലത്(രാവ്) എന്നുകൂടി ചേര്‍ക്കുമ്പോള്‍ നിര്‍ണയത്തിന്റെ രാവ് എന്നാകുന്നു. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണയം നടത്തുന്ന രാവാണ് ലൈലതുല്‍ഖദ്ര്‍. ലൈലതുല്‍ഖദ്ര്‍ എന്ന് പേരു വരാന്‍ പണ്ഢിതന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. കാര്യങ്ങളും വസ്തുതകളും കണക്കാക്കുന്ന രാവാണത്. ഇബ്നു അബ്ബാസ്(റ)വിന്റെ വിവരണം ഈ വിവക്ഷ അംഗീകരിക്കുന്നു. ഈ രാവിലാണ് വര്‍ഷാവര്‍ഷത്തെ മുഖ്യപ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു നിര്‍ണയിക്കുന്നത് എന്നാണ് അദ്ദേഹത്തി ന്റെ അഭിപ്രായം, ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം ഈ രാവില്‍ കണക്കാക്കപ്പെടുന്നു. അടിസ്ഥാനപരമായ ഖദ്ര്‍ ഈ രാവിലാണെന്നത് ഇതിനര്‍ഥമില്ല.
സര്‍വ ശക്തനായ അല്ലാഹു എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കെ ഈ ഖദ്ര്‍ കൊണ്ടുള്ള ഉദ്ദേശ്യമെന്ത്? പ്രസ്തുത കാര്യങ്ങളെല്ലാം വകുപ്പുകള്‍ തിരിച്ച് അതാത് വകുപ്പിനു നിയോഗിക്കപ്പെട്ട മാലാഖമാരെ അല്ലാഹു അറിയിക്കുകയും ഏല്‍പ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു വ്യാഖ്യാനം. ഇക്രിമ(റ) പറയുന്നു: “ലൈലതുല്‍ ഖദ്റില്‍ തന്നെയാണ് കഅ്ബാലയ തീര്‍ഥാടകരായ ഹാജിമാരുടെ കാര്യങ്ങള്‍ വരെ നിര്‍ണയിക്കപ്പെടുക. ഓ രോ വര്‍ഷത്തെയും ഹാജിമാരുടെ നാമങ്ങള്‍, പിതൃനാമങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രാവില്‍ രേഖപ്പെടുത്തുന്നു’.
രണ്ടാമത്തെ വീക്ഷണം ഇമാം സുഹ്രി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നതിങ്ങനെയാണ്. ഖദ്ര്‍ എന്ന വാക്കിനര്‍ഥം സ്ഥാനം, മഹത്വം, ബഹുമതി എന്നിങ്ങനെയാണ്. സാധാരണ അറബികള്‍ ഈ അര്‍ഥത്തില്‍ ഖദ്ര്‍ എന്ന പദം പ്രയോഗിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഈ അര്‍ഥത്തില്‍ ഖദ്ര്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതനുസരിച്ച് ലൈലതുല്‍ ഖദ്ര്‍ രണ്ട് രൂപത്തില്‍ മഹത്വപൂര്‍ണമാണെന്ന് ഇമാം റാസി(റ) പറയുന്നു. ഒന്ന്: കര്‍ത്താവിനെ ലക്ഷ്യമാക്കുന്നു. അഥവാ ഈ രാവില്‍ പ്രവര്‍ത്തന നിരതരാകുന്നവര്‍ മഹത്വങ്ങള്‍ക്കു പാത്രീഭവിക്കുന്നു. രണ്ട്: കര്‍മത്തെ ആധാരമാക്കുന്നു. അഥവാ ഈ രാവില്‍ സുകൃതങ്ങള്‍ക്ക് ഏറെ ബഹുമതികള്‍ അവകാശപ്പെടാവുന്നതാണ്.
അബൂബക്റുല്‍ വര്‍റാഖ്(റ) മറ്റൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. ലൈലതുല്‍ ഖദ്ര്‍ എന്ന പേരിനു പിന്നിലെ ഉദ്ദേശ്യം അദ്ദേഹം ഇങ്ങനെ അനുമാനിക്കുന്നു. ‘ഈ രാവിലാ ണ് മഹത്വമേറിയ ഗ്രന്ഥം, മഹത്വമേറിയ മലകുവഴി മഹത്വമേറിയ സമൂഹത്തിലേക്ക് അവതീര്‍ണമായത്. ഇതുകൊണ്ടാകാം ഇതു സംബന്ധമായ ഖുര്‍ആന്‍ സൂറത്തില്‍ മൂന്നുതവണ ലൈലതുല്‍ ഖദ്ര്‍ എന്ന് ആവര്‍ത്തിച്ചു പറഞ്ഞത്.’ ഖദ്ര്‍ എന്ന പദത്തിനു തിങ്ങിനിറഞ്ഞു എന്ന അര്‍ഥമുണ്ട്. ഈ രാവില്‍ വാനലോകത്തു നിന്ന് മാലാഖമാര്‍ ഇറങ്ങിവ ന്നു ഭൌമലോകത്ത് നിറയുന്നു. ഈ അടിസ്ഥാനത്തിലാണ് ലൈലതുല്‍ഖദ്ര്‍ എന്ന പേരുവന്നത് എന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്. ഈ രാവില്‍ പ്രത്യേക ബഹുമതികളുള്ള മലകുകള്‍ ഇറങ്ങിവരുന്നത് കൊണ്ടാണെന്നും അല്ലാഹു വിശ്വാസികള്‍ക്കു സവിശേഷമായ അനുഗ്രഹം കണക്കാക്കുന്നത് കൊണ്ടാണെന്നും മറ്റും അഭിപ്രായങ്ങളുമുണ്ട്.
ഖുര്‍ആന്‍ പറയുന്നു
ലൈലതുല്‍ഖദ്റിനെ പരാമര്‍ശിക്കുന്ന ഒരധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രസ് തുത സൂറത്തിന്റെ ആശയം ശ്രദ്ധിക്കുക: ‘ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് ലൈലതുല്‍ഖദ്റിലാകുന്നു. ലൈലതുല്‍ ഖദ്ര്‍ എന്താണെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നത്. ലൈലതു ല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ പുണ്യപൂരിതമാണ്. അല്ലാഹുവിന്റെ ആജ്ഞാനുസരണം മലകുകളും ആത്മാവും ആ രാവില്‍ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്റെ രാവാണത്’.
ഈ സൂക്തത്തില്‍ പ്രധാനമായ ചില വസ്തുതകളുണ്ട്. ഒന്ന്: ഖുര്‍ആന്‍ അവതരണം റമ ള്വാനിലെ ലൈലതുല്‍ ഖദ്റിലാണെന്നു തീര്‍ത്തു പറയുന്നു. ലൈലതുല്‍ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ പുണ്യമുള്ളതാണെന്നും പറയുന്നു. മഹത്തായ ഈ രാവ് അല്ലാഹു നമുക്കു നല്‍കാന്‍ എന്താണ് കാരണം? ഈ സൂക്തത്തിന്റെ അവതരണ പശ്ചാതലത്തില്‍ നിന്ന് ഇതിനുള്ള ഉത്തരംകിട്ടും. ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന വീക്ഷ ണം ശ്രദ്ധിക്കുക. മാലികുബ്ന്‍ അനസ്(റ) പറയുന്നു: “പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് റസൂല്‍കരീം(സ്വ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണ് ലൈലതുല്‍ഖദ്ര്‍ വിളംബരപ്പെടുത്തുന്ന സൂക്തം അവതീര്‍ ണമായത്’ (മാലിക് – മുവത്വ, ബൈഹഖി ഫീ ശുഅ്ബില്‍ ഈമാന്‍).
മുജാഹിദ്(റ): ‘ബനൂ ഇസ്രാഈല്‍ സമൂഹത്തിര്‍ രാവ് മുഴക്കെ അല്ലാഹുവിന് ആരാധനയും പകല്‍ മുഴുവന്‍ ദീനന്റെ ഉയര്‍ച്ചക്കുവേണ്ടിയുള്ള സമരവും നയിച്ച് ആയിരം മാ സം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കേട്ട തിരുനബി(സ്വ)യും അനുചരന്മാരും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര കുറവാണെന്നു ഖേദം കൊള്ളുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ് പ്രസ്തുത സൂറത്ത് അവതീര്‍ണമായത്’ (ഇബ്നുജരീര്‍). ഈ വീക്ഷണത്തിനു സമാനമായി ആയിരം മാസം ദീനിനുവേണ്ടി പൊരുതിയ ഒരു യോദ്ധാവിനെപ്പറ്റിയുള്ള വിവരണം ഇബ്നുഅബീഹാതിം, ഇബ്നുല്‍മുന്‍ദിര്‍, ബൈഹഖി – സുനന്‍ തുടങ്ങിയവര്‍ വെളിപ്പെടുത്തുന്നുണ്ട്.
ലൈലതുല്‍ഖദ്ര്‍: തിരുവചനങ്ങളില്‍
ലൈലതുല്‍ഖദ്ര്‍ ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതായി കാണാം. സല്‍മാന്‍  (റ)വില്‍ നിന്ന് നിവേദനം: ‘ശഅ്ബാന്‍ അന്ത്യത്തില്‍ നബി(സ്വ) ഉത്ബോധനം നടത്തി. ‘ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തെക്കാള്‍ നന്മ നിറഞ്ഞതാണത്’ (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍).
അബുശ്ശൈഖ്(റ) നിവേദനം ചെയ്യുന്നു: ‘റമള്വാന്‍ മാസത്തില്‍ ഹലാലായ ഭക്ഷണം കൊ ണ്ട് ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നവന് റമള്വാന്‍ രാവുകള്‍ മുഴുക്കെ മാലാഖമാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുന്നതാണ്. ലൈലതുല്‍ഖദ്റില്‍ ജിബ്രീല്‍(അ) അവന്റെ കരം ചുംബിക്കുന്നതുമാണ’ (ബൈഹഖി, ഇബ്നുഖുസൈമ). അബൂഹുറയ്റ(റ)വില്‍ നിന്നു നിവേദനം: ‘റമള്വാന്‍ മാസത്തില്‍ ഒരു രാത്രി അല്ലാഹു സംവിധാനിച്ചിരിക്കുന്നുവെന്നത് സത്യമാണ്. ആയിരം മാസത്തെക്കാള്‍ നന്മയേറിയതാണ് പ്രസ്തുത രാവ്. ആ രാവിന്റെ പുണ്യം നിഷേധിക്കപ്പെട്ടവന്‍ പരാചിതന്‍ തന്നെയാകുന്നു.’ (നസാഇ, ബൈഹഖി).
ഖദ്റിന്റെ രാത്രി റമള്വാനിലെ ഏതോ രാവിലാണെന്നേ പ്രമാണങ്ങളില്‍ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത് രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക.
ഉബാദതുബ്നു സ്വാമിതില്‍ നിന്ന്: ‘നബി(സ്വ) ഒരിക്കല്‍ ലൈലതുല്‍ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ സ്വഹാബാക്കളുടെ അടുത്തേക്ക് ചെന്നു.അപ്പോള്‍ രണ്ടുപേര്‍ പള്ളിയില്‍ വെച്ച് എന്തോ കാര്യത്തില്‍ ശബ്ദമുണ്ടാക്കുന്നു. ഇതുകണ്ട് നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്ര്‍ ഏതു ദിവസമാണെന്ന് പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. പ ക്ഷേ, ഇവര്‍ ബഹളമുണ്ടാക്കുന്നത് ഞാന്‍ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാ നം അല്ലാഹു എന്നില്‍ നിന്നു പിന്‍വലിച്ചു കളഞ്ഞു എങ്കിലുമത് നിങ്ങള്‍ക്ക് നന്മവരുത്തുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ’. ‘രണ്ടുപേര്‍ തര്‍ക്കിക്കുകയായിരുന്നു. അവരുടെ കൂടെ പിശാചുമുണ്ടായിരുന്നു’ എന്നുകൂടി മുസ്ലിമിന്റെ നിവേദനത്തില്‍ കാണുന്നു.
അബൂഹുറയ്റ(റ)യില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്ര്‍ എനിക്കു നിര്‍ണിതമായ രൂപത്തില്‍ തന്നെ അറിയിക്കപ്പെടുകയായിരുന്നു. അതിനിടക്കാണ് വീട്ടുകാരാ രോ എന്നെ വന്നുണര്‍ത്തിയത്. അതോടെ ഞാനത് മറന്നുപോയി’ (മുസ്ലിം).
വ്യക്തമായി ഈ ദിനം എന്നാണെന്നു ജ്ഞാനമില്ലെങ്കിലും പണ്ഢിതന്മാര്‍ പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ചില നിഗമനങ്ങള്‍ നടത്തിയിട്ടുണ്ട്. മു സ്ലിം ലോകം കാലാന്തരങ്ങളിലായി ഈ ദിനം റമള്വാന്‍ ഇരുപത്തിയേഴാം രാവാണെ ന്നു കണക്കാക്കുന്നു. ആഗോള തലത്തില്‍ തന്നെ പ്രസ്തുത രാവിനെ സജീവമാക്കാന്‍ വിശ്വാസികള്‍ താത്പര്യപ്പെട്ടു കാണുന്നുണ്ട്. ഇരുപത്തിയേഴാം രാവിനെപ്പറ്റി പരാമര്‍ ശിച്ചു തര്‍ശീഹ് ഉണര്‍ത്തുന്നത് കാണുക: ‘ഇരുപത്തിയേഴാമത്തെ രാവ് തന്നെയാണ് മു സ്ലിം ലോകം പൂര്‍വ്വികമായി(ലൈലതുല്‍ഖദ്റായി) സജീവമാക്കി വരുന്നത്. ഇതുതന്നെയാണ് ഭൂരിപക്ഷ ജ്ഞാനികളുടെ വീക്ഷണവും. ഇമാം റാസി(റ) ഉദ്ധരിക്കുന്നതും ഇതുതന്നെയാണ്’.
സിര്‍റുബ്ന്‍ ഹുബൈശി(റ)ല്‍ നിന്ന്: ഞാനൊരിക്കല്‍ ഉബയ്യുബ്ന്‍ കഅ്ബ്(റ)നോട് പറഞ്ഞു. ‘വര്‍ഷം മുഴുവന്‍ ആരാധനാ നിമഗ്നരാകുന്നവര്‍ക്ക് ലൈലതുല്‍ഖദ്ര്‍ പ്രാപിക്കാവുന്നതാണ് എന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘പാവം അബൂ അബ്ദിറഹ്മാന്‍, അവിടന്നെന്താണാവോ മനസ്സിലാക്കിയത്? ലൈലതുല്‍ഖദ്ര്‍ റമള്വാന്‍ അവസാന പത്തിലാണെന്നും അതുതന്നെ ഇരുപത്തിയേഴാം രാവാണെന്നും അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാവിനെ മാത്രം ആശ്രയിക്കാതിരിക്കാനാണ് അത് തറപ്പിച്ചു പ്രഖ്യാപിക്കാതിരുന്നത്. സ ത്യത്തില്‍ ലൈലതുല്‍ഖദ്ര്‍ റമള്വാന്‍ ഇരുപത്തിയേഴാം രാവ് തന്നെയാണ്’. എന്തുകാരണത്താലാണ് താങ്കളിങ്ങനെ തറപ്പിച്ചു പറയുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘നബി(സ്വ) പഠിപ്പിച്ചുതന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്’. (അഹ്മദ്, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്നുഹിബ്ബാന്‍).
ഇബ്നുഉമര്‍(റ)വില്‍ നിന്ന്; നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ലൈലതുല്‍ഖദ്റിനെ ഇരുപത്തി യേഴാമത്തെ രാവില്‍ പ്രതീക്ഷിക്കുവിന്‍’.
ഉമര്‍(റ)വിന്റെ സാന്നിധ്യത്തില്‍ ഇബ്നുഅബ്ബാസ്(റ) പ്രകടിപ്പിച്ചതാണ് മറ്റൊരഭിപ്രായം. സ്വഹാബത്തിനെ ഒന്നിച്ചുചേര്‍ത്ത് ഉമര്‍(റ) ഇതിനെക്കുറിച്ചൊരു ചര്‍ച്ച നടത്തി. കൂട്ടത്തി ല്‍ ചെറുപ്പക്കാരനായ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവിന് ഏറെ താത്പര്യം ഒറ്റ സംഖ്യകളോടാണ്. ഒറ്റകളില്‍ തന്നെ ഏഴിനോട് പ്രത്യേക താത്പര്യമുണ്ടെന്നു കാ ണാം. ഭൂമിയും ആകാശവും ദിനങ്ങളും ത്വവാഫിന്റെ എണ്ണവും അവയവങ്ങളും ഏഴായാണ് കാണുന്നത്. ഇത് ലൈലതുല്‍ഖദ്ര്‍ ഇരുപത്തിയേഴാം രാവാകാനുള്ള സാധ്യത ക്കു തെളിവായിക്കാണുന്നതില്‍ തെറ്റില്ല. ലൈലതുല്‍ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. ഇതാവട്ടെ സൂറത്തില്‍ മൂന്നുതവണ ആവര്‍ത്തിക്കുന്നു. ഇത് ഗുണിക്കുമ്പോള്‍ ഇരുപത്തിയേഴ് ലഭിക്കുന്നു. ഇരുപത്തിയേഴാമത്തെ രാവില്‍ ലൈലതു ല്‍ ഖദ്ര്‍ വരുമെന്നതിന് ഇതും സൂചനയാകാം’ (എഴുത്തില്‍ പ്രയോഗിക്കുന്ന എല്ലാ അക്ഷരങ്ങളും അറബിയില്‍ അക്ഷരമായിത്തന്നെ പരിഗണിക്കണം)
ഗാലിം(റ) തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: ‘ലൈലതുല്‍ഖദ്ര്‍ ഇരുപത്തിയേഴാം രാവില്‍ താന്‍ ദര്‍ശിച്ചതായി ഒരു സ്വഹാബി നബി(സ്വ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. ‘ലൈലതുല്‍ഖദ്ര്‍ സംബന്ധമായ നിങ്ങളുടെ ദര്‍ശനങ്ങള്‍ അവസാന പ ത്തില്‍ ഏകോപിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് റമള്വാന്‍ അവസാന പത്തിലെ ഒറ്റരാവുകളില്‍ നിങ്ങളതിനെ പ്രതീക്ഷിക്കുക’ (മുസ്ലിം).
അബൂഹുറയ്റ(റ) പറഞ്ഞു: ‘ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി(സ്വ) ആരാഞ്ഞു. ‘ചന്ദ്രന്‍ ഒരു തളികയുടെ അര്‍ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്?’ അബുല്‍ഹസന്‍(റ) പറയുന്നു: ഇരുപത്തിയേഴാത്തെ രാവാണ് ഇവിടെ ഉദ്ദേശ്യം. കാരണം ചന്ദ്രന്‍ മേല്‍പ്പറഞ്ഞവിധം പ്രത്യക്ഷപ്പെടുന്നത് ഇരുപത്തിയേഴാമത്തെ രാവിലാണ്’.
ഖദ്റിന്റെ രാവിലെ വിശേഷങ്ങള്‍
ലൈലതുല്‍ഖദ്ര്‍ ഏറെ ആത്മീയ പ്രാധാന്യമുള്ള രാവാണ്. ഖുര്‍ആന്‍ ഈ രാവിനെ വിശേഷിപ്പിച്ചത് ‘മലകകളും റൂഹും അവതരിക്കുന്ന രാവ്’ എന്നാണ്. ഇതിനു തഫ്സീറുല്‍ കബീറില്‍ നല്‍കിയ വ്യാഖ്യാനം കാണുക: “മലകുകളും റൂഹും അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുള്‍ പലതരത്തില്‍ യുക്തമാണ്. മലകുകള്‍ ആത്മീയതയെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണ്. മനുഷ്യരാവട്ടെ മാനുഷിക ഭാവങ്ങള്‍ക്കു പ്രാധാന്യം കല്‍പ്പിക്കുന്നു. ചീത്ത വിചാരവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരായതു കൊണ്ട് മനുഷ്യരോട് മലകുകള്‍ക്കു മടുത്തു. അവര്‍ പറഞ്ഞു. ഭൂമിലോകത്ത് രക്തം ചൊരിയുന്ന ഈ വര്‍ഗത്തെയാണോ നീ പ്രതിനിധിയായി വാഴ്ത്തിയയക്കാന്‍ പോകുന്നത്?’ മനുഷ്യനായ നി ന്നെ പ്രഥമഘട്ടത്തില്‍ നിന്റെ മാതാപിതാക്കള്‍ പോലും വെറുക്കുന്നു. ഇന്ദ്രിയമായ നി ന്നെ, രക്തപിണ്ഡമായ നിന്നെ വസ്ത്രത്തിലായാല്‍ കഴുകിക്കളയുന്നു.നിനക്ക് അല്ലാഹു സുന്ദര രൂപം നല്‍കിയപ്പോള്‍ അവര്‍ നിന്നെ സ്വീകരിച്ചു. താത്പര്യപൂര്‍വ്വം താലോലിച്ചു. ഇതുപോലെ നിന്റെ ആത്മാവ് ഇലാഹീബോധത്താലും ജ്ഞാനാനുസരണത്താലും നിറ ഞ്ഞു സൌകുമാര്യം പൂണ്ടുനില്‍ക്കുന്നത് കണ്ടു മലകുകള്‍ നിന്നിലേക്കടുത്തു. നിന്നെ പ്രിയംവെച്ചു. നേരത്തേ പ്രകടിപ്പിച്ച അഭിപ്രായം തെറ്റായിപ്പോയെന്ന മട്ടില്‍ അവര്‍ നിന്നിലേക്കിറങ്ങി വരുന്നു. ഇതാണ് മലകുകള്‍ അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുള്‍.

നോമ്പിലെ ആഹാരക്രമം

 വിശുദ്ധിയുടെ വ്രതാചരണത്തിനു തുടക്കം. നോമ്പിന്റെ നാളുകളില്‍ എന്തൊക്കെ കഴിക്കാം. ഇതാ ശ്രദ്ധിക്കൂ:
ഭക്ഷണ നിയന്ത്രണം
വ്രതാനുഷ്ഠാന കാലത്ത് ചിട്ടയായ ആഹാരക്രമം വേണം. വ്രതത്തിന്റെ തുടക്കവും ഒടുക്കവും ലഘുഭക്ഷണമാണു വേണ്ടത്. അജീര്‍ണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീന്‍, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയര്‍, ചീര, മുരിങ്ങ, പച്ചക്കറികള്‍, ചെറുപഴം എന്നിവ കഴിക്കാം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുക. പത്തിരിയാണു നല്ലത്. ജ്യൂസ് കഴിക്കുന്നതിനെക്കാള്‍ പഴവര്‍ഗങ്ങള്‍ അതേ രൂപത്തില്‍ത്തന്നെ കഴിക്കുന്നതാണു നല്ലത്.
നോമ്പിന്റെ ഗുണം പൂര്‍ണമായി കിട്ടാന്‍ സസ്യാഹാരി ആകുന്നതാണ് ഉചിതം. മല്‍സ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച്, രക്തസമ്മര്‍ദം ഉള്ള രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദഹനശേഷി കുറവായിരിക്കും എന്നതിനാല്‍ അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. രാത്രി അമിതഭക്ഷണം ഒഴിവാക്കിയാല്‍ പിറ്റേദിവസം പകല്‍സമയത്തെ ക്ഷീണം കുറയും. എണ്ണഭക്ഷണം കഴിച്ചാല്‍ ആമാശയ ശുദ്ധീകരണം നടക്കില്ല.
നോമ്പു തുറക്കാന്‍ കാരയ്ക്ക
അയണും കലോറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീര്‍ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ കല്‍ക്കണ്ടം ചേര്‍ത്ത തണുത്ത വെള്ളം കഴിക്കാം. കറുത്ത കസ്കസ് വെള്ളത്തിലിട്ടതും ആവാം. പഴച്ചാര്‍, ചെറുപയര്‍ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവ നല്ലതാണ്. എന്നാല്‍, നാരങ്ങവെള്ളം ഒഴിവാക്കാം. പ്രമേഹരോഗികള്‍ പതിമുഖം ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക. ഇതിനുശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞാവണം അടുത്ത ഭക്ഷണം. നോമ്പ് അവസാനിപ്പിക്കുമ്പോള്‍ ആദ്യം കഴിക്കുന്ന ഭക്ഷണം പഴങ്ങള്‍ ആവാതിരിക്കുന്നതാണ് ഉത്തമം. ധാന്യാഹാരമാണ് ആദ്യം കഴിക്കാന്‍ നല്ലത്. കാരണം, ഒഴിഞ്ഞിരിക്കുന്ന വയറിലേക്ക് ആദ്യം എത്തേണ്ടതു കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്. പഴങ്ങള്‍ കഴിക്കുമ്പോള്‍ എത്തുന്നത് അസിഡിക് ഭക്ഷണങ്ങളാണ്.
രാത്രി ഭക്ഷണം ശ്രദ്ധിക്കണം
പത്തിരി, ദോശ, ഉഴുന്നുചേര്‍ത്തു പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിക്കാം. ദീര്‍ഘനേരത്തേക്ക് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ആമാശയവും അന്നപഥത്തിലെ മറ്റ് അവയവങ്ങളും പൂര്‍ണവിശ്രമത്തിലായിരിക്കും. ഇൌ സമയത്ത് ദഹനപ്രക്രിയയ്ക്കു വേണ്ടത്ര ദഹനരസം ഉല്‍പ്പാദിപ്പിക്കപ്പെടില്ല. അതിനാല്‍ എണ്ണ കൂടുതല്‍ അടങ്ങിയ പലഹാരങ്ങള്‍, ഇറച്ചി മുതലായവ കഴിച്ചാല്‍ ദഹനവ്യവസ്ഥ താറുമാറാകും. രോഗങ്ങള്‍ക്കിടയാവുകയും ചെയ്യും.
അതിരാവിലെ ഇറച്ചി വേണ്ട
പുലര്‍ച്ചയ്ക്കു മുമ്പായുള്ള അത്താഴ ഭക്ഷണത്തില്‍ ഇറച്ചി, മീന്‍, പൊറോട്ട, എണ്ണപ്പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. അവ കൂടിയേ തീരൂ എന്നുള്ളവര്‍ രാത്രി ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക. അതിനുശേഷം തേങ്ങ തീക്കനലില്‍ ചുട്ടു ചവച്ചുതിന്നുകയോ ചുക്കും കുരുമുളകും തിപ്പലിയും ചേര്‍ത്തു വെള്ളം തിളപ്പിച്ചു കുടിക്കുകയോ ചെയ്താല്‍ ഇതിന്റെ ദോഷഫലം ഒരു പരിധിവരെ കുറയ്ക്കാം.
ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും (പ്രത്യേകിച്ചു കദളി, ചെങ്കദളി തുടങ്ങിയ ഒൌഷധഗുണമുള്ളവ) വേവിച്ച പച്ചക്കറികളും ഉള്‍പ്പെടുത്തുക. പ്രമേഹരോഗികള്‍ സൂജിഗോതമ്പ് വേവിച്ചു കഴിക്കുക. രക്തസമ്മര്‍ദം ഉള്ളവര്‍ മുരിങ്ങയില കൂടുതല്‍ ഉള്‍പ്പെടുത്തുക.
രോഗം ചെറുക്കാന്‍ ചില പൊടിക്കൈകള്‍
പകല്‍ ധാരാളം ഭക്ഷണം കഴിക്കുന്നതു പെട്ടെന്നു നിര്‍ത്തുന്നതുകൊണ്ടും രാത്രിയില്‍ ക്രമം തെറ്റി ആഹാരം കഴിക്കുന്നതുകൊണ്ടും ചിലരില്‍ നോമ്പുകാലത്ത് ചില അസ്വസ്ഥതകള്‍ കണ്ടുവരാറുണ്ട്. മൂത്രാഘാതം, നെഞ്ചെരിച്ചില്‍, അജീര്‍ണം, തലവേദന, മലബന്ധം തുടങ്ങിയവയാണ് അതില്‍ ചിലത്. കറുത്ത കസ്കസ് ചേര്‍ത്ത വെള്ളവും കരിക്കിന്‍ വെള്ളവും നല്ലതാണ്. ചെറുപയര്‍ വേവിച്ച വെള്ളത്തില്‍ കല്‍ക്കണ്ടവും ജീരകവും ചേര്‍ത്തു കഴിക്കുന്നതും ഇൌ അസ്വസ്ഥതകളെ ചെറുക്കാന്‍ നല്ലതാണ്. അത്താഴ ഭക്ഷണശേഷം ജീരകമോ മല്ലിയോ ചവച്ചുതിന്നുന്നതും മല്ലിയിലകൊണ്ടു ചമ്മന്തിയുണ്ടാക്കി കഴിക്കുന്നതും 10 ഗ്രാം അഷ്ടചൂര്‍ണം കഴിക്കുന്നതും അജീര്‍ണം, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. തലവേദനയുള്ളവര്‍ കട്ടന്‍ചായയില്‍ ഏലയ്ക്ക പൊടിച്ചുചേര്‍ത്ത് അത്താഴശേഷം കഴിക്കുക. അസിഡിറ്റി ഒഴിവാക്കാന്‍ അത്താഴത്തിനുശേഷം തണുത്ത കഞ്ഞിവെള്ളം കുടിക്കുന്നതും കൂവപ്പൊടി കല്‍ക്കണ്ടം ചേര്‍ത്തു പാലില്‍ കഴിക്കുന്നതും സഹായിക്കും.
ചായ ആവാം, കാപ്പി വേണ്ട
എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ അതു നോമ്പുകാലത്ത് നിര്‍ത്തരുത്. വയറു കുറയ്ക്കാനും മറ്റുമായി രാവിലെ ചെറിയ തോതിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതു നല്ലതാണെങ്കിലും കടുത്ത രീതിയിലുള്ള വ്യായാമങ്ങള്‍ ഒഴിവാക്കി വിശ്രമിക്കുന്നതാവും ഉചിതം. നോമ്പു തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഒരു ചായ കുടിക്കാം, പക്ഷേ, കാപ്പി ഒഴിവാക്കുന്നതാണു നല്ലത്. നോമ്പുകാലം തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറെ കണ്ട് വയര്‍ശുദ്ധീകരണത്തിനുള്ള മരുന്നു കഴിക്കുന്നതു നല്ലതാണ്.

Courtesy :Manorama


വനിതകള്‍ക്കായി ഒരു റംസാന്‍ ഡയറി

നോമ്പിന്റെ ഫര്‍ളുകള്‍

നോമ്പിന്റെ ഫര്ളുകള്‍ രണ്ട്.
 (1) നിയ്യത്ത്. (2) നോമ്പു മുറിയുന്ന കാര്യങ്ങളെതൊട്ട് പിടിച്ചു നില്‍ക്കല്‍.
നിയ്യത് ചെയ്യല്‍
നിയ്യത്ത് ചെയ്യല്‍ നോമ്പിന്റെ ഫര്ളാണ്. ഹൃദയത്തില്‍ നോമ്പിനെ കരുതലാണത്. നിയ്യത്ത്  ഉച്ചരിക്കല്‍ നിബന്ധനയൊന്നുമില്ല. നോമ്പിന് ഊര്‍ജം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ അത്താഴം കഴിച്ചത് കൊണ്ട് നിയ്യത്തിന് പകരമാകില്ല. അപ്രകാരം തന്നെ ഫജ്റുസ്വാദിഖ് വെളിവാകുമോ എന്ന് ഭയപ്പെട്ട് നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കല്‍ കൊണ്ടും.
ഓരോ ദിവസത്തിനും വെവ്വേറെ തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. റമളാനിലെ എല്ലാ ദിവസങ്ങള്‍ക്കും വേണ്ടി ആദ്യരാത്രിയില്‍ തന്നെ നിയ്യത്ത് ചെയ്തത് കൊണ്ട് ഒന്നാം ദിവസത്തിനല്ലാതെ മറ്റു ദിവസങ്ങ ള്‍ക്കൊന്നും ആ നിയ്യത്ത് മതിയാകില്ല. എങ്കിലും ഏതെങ്കിലുമൊരു ദിവസത്തിനുവേണ്ടിയുള്ള നിയത്ത് മറന്നുപോയാല്‍ മാലികീ മദ്ഹബ് അനുകരിക്കുന്ന പക്ഷം ഉപര്യുക്ത നിയ്യത്ത് കൊണ്ട് മതിയാകുന്നതാണ്. ഈ സാഹചര്യത്തില്‍ ഇമാം അബൂഹനീഫയെ അനുകരിക്കുകയാണെങ്കില്‍ പകല്‍ സമയത്ത് നിയ്യത്ത് ചെയ്താലും മതിയാകും. പക്ഷേ, ഉച്ചക്ക് മുമ്പായിരിക്കണമെന്ന നിബന്ധനയുണ്ട്.
റമളാന്‍ നോമ്പ്, നേര്‍ച്ച നോമ്പ്, കഫ്ഫാറത് നോമ്പ് തുടങ്ങിയ ഫര്ളു നോമ്പുകള്‍ക്ക് വേണ്ടി നിയ്യത്ത് ചെയ്യുമ്പോള്‍ അത് രാത്രിയില്‍ തന്നെ ആയിരിക്കല്‍ നിബന്ധനയാണ്. സൂര്യാസ്തമനത്തിന് ശേഷവും ഫജ്റുസ്വാദിഖ്വ് വെളിവാകുന്നതിന് മുമ്പുമായിരിക്കണമെന്നുദ്ദേശ്യം. അപ്രകാരം തന്നെ നോമ്പേതാണെന്ന് നിര്‍ണയിച്ച് കരുതലും നിബന്ധനയാണ്. അപ്പോള്‍ നിര്‍ണയം കൂടാതെ ഫര്ളു വീട്ടുന്നതിന് വേണ്ടി ഞാന്‍ നോമ്പനുഷ്ഠിക്കുന്നുവെന്ന് മാത്രം കരുതിയാല്‍ മതിയാകില്ല. എങ്കിലും രണ്ട് റമളാന്‍ മാസത്തിലെ നോമ്പുകള്‍ ഖളായുള്ള വ്യക്തി അത് ഖളാ വീട്ടുമ്പോള്‍ ഇന്ന വര്‍ഷത്തെ നോമ്പെന്ന് നിര്‍ണയിച്ച് കരുതല്‍ നിര്‍ബന്ധമൊന്നുമില്ല.
വ്യത്യസ്ത മാര്‍ഗേണയുള്ള നേര്‍ച്ച, കഫ്ഫാറത്(പ്രായശ്ചിത്തം) നോമ്പുകളും തഥൈവ. ഇന്ന കാര്യത്തിന് വേണ്ടി നേര്‍ച്ചയാക്കിയതെന്നോ ഇന്ന കാരണത്താല്‍ കഫ്ഫാറത്തുള്ളതെന്നോ നിര്‍ണയിച്ച് കരുതേണ്ടതില്ലെന്ന് ചുരുക്കം.
ഈ പറഞ്ഞ രണ്ട് നിബന്ധനകളും സുന്നത്ത് നോമ്പുകള്‍ക്ക് ബാധകമല്ല. അതുകൊണ്ട് തന്നെ രാത്രിയില്‍ നിയ്യത്ത് ചെയ്യാതെ ഉച്ച സമയത്തിന് മുമ്പായി പകലില്‍ നിയ്യത്ത് ചെയ്താലും സുന്നത്ത് നോമ്പ് സാധുവാകുന്നതാണ്. (പക്ഷെ,  ഇവിടെ  ഫജ്റുസ്വാദിഖ്വിന്  ശേഷം  നോമ്പ് മുറിയുന്ന കാര്യങ്ങളൊന്നും സംഭവിക്കരുതെന്ന് ഓര്‍മ്മിക്കുക). ഇതു സംബന്ധമായി സ്വഹീഹായ ഹദീസ് തന്നെ വന്നിട്ടുണ്ട്. അതുപോലെ തന്നെ ഇന്ന നോമ്പെന്ന് നിര്‍ണയിച്ച് കരുതാതെ വെറും നോമ്പനുഷ്ഠിക്കുന്നുവെന്ന് കരുതിയാലും സുന്നത്ത് നോമ്പ് സ്വഹീഹാകുന്നതാണ്. എങ്കിലും ‘അറഫാ നോമ്പ്, മുഹര്‍റം ഒമ്പത്, പത്ത് നോമ്പുകള്‍, ശവ്വാല്‍ മാസത്തിലെ ആറ് ദിവസത്തിലുള്ള നോമ്പുകള്‍ പോലെയുള്ള റവാതിബുകളായ നോമ്പുകളില്‍ നിര്‍ണയിച്ച് കരുതല്‍ തന്നെ നിബന്ധനയാകുമെന്ന് ഇമാം നവവി(റ) മജ്മൂ’ഇല്‍ വിശദീകരിച്ചിട്ടുണ്ട്.
നിയ്യത്തിന്റെ ചുരുങ്ങിയ രൂപം
‘നവൈതു സ്വൌമ റമളാന’ റമളാന്‍ നോമ്പ് ഞാന്‍ അനുഷ്ഠിക്കുന്നുവെന്ന് മാത്രം കരുതിയാലും  നോമ്പ് സാധുവാകുന്നതാണ്. ഫര്ളായ നോമ്പ് എന്നു പോലും കൂട്ടേണ്ടതില്ലെന്നതാണ് പ്രബലം. പ്രായപൂര്‍ത്തി എത്തിയവനില്‍ നിന്ന് റമളാന്‍ നോമ്പ് ഫര്ളായിട്ടല്ലാതെ വരില്ലെന്നതാണ് കാരണം.
നിയ്യത്തിന്റെ പൂര്‍ണ്ണ രൂപം
റമളാന്‍ നോമ്പിന് വേണ്ടിയുള്ള നിയ്യത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്. “നവൈതു സ്വൌമ ഗദിന്‍ ‘അന്‍ അദാഇ ഫര്ള റമളാനി, ഹാദിഹിസ്സനതി ലില്ലാഹി ത’ആലാ ഈ വര്‍ഷത്തെ അദാഉം ഫര്ളുമായ റമളാന്‍ നോമ്പ് അല്ലാഹുവിന് വേണ്ടി നാളെ അനുഷ്ഠിക്കുവാന്‍ ഞാന്‍ കരുതുന്നു”.
രാത്രിയില്‍ നിയ്യത്ത് ചെയ്ത ശേഷവും ഫജ്റുസ്വാദിഖ് വെളിവാകുന്നതിന്റെ മുമ്പുമായി ഭക്ഷണം കഴിക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുക തുടങ്ങിയ നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ ചെയ്തു എന്നത് കൊണ്ട് നിയ്യത്ത് അസാധുവാകുന്നതല്ല.
നോമ്പ് തുറന്ന ഉടനെ നിയ്യത്ത്
നോമ്പ് തുറന്ന ഉടനെ അടുത്ത ദിവസത്തെ നോമ്പിന്റെ നിയ്യത്ത് ചെയ്യല്‍ സുന്നത്താണ്. നിയ്യത്ത് മറന്നു പോവാതിരിക്കാനാണിത് (കുര്‍ദി 2/184, ബുശ്റല്‍ കരീം 2/91, 3/425, തര്‍ശീഹ് 165).
അങ്ങനെ ചെയ്ത നിയ്യത്ത് അത്താഴ ശേഷം പുതുക്കലും സുന്നത്താണ്. നിയ്യത്ത് കഴിയുന്നത്ര നോ മ്പിന്റെ തുടക്കത്തിനോട് അടുക്കണമെന്നും അതിനാല്‍ അര്‍ദ്ധരാത്രിക്ക് ശേഷമേ നിയ്യത്ത് സാധുവാകൂ എന്നും അഭിപ്രായമുണ്ട്. നിയ്യത്ത് ചെയ്ത ശേഷം രാത്രി ഭക്ഷിക്കുകയോ നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്യുകയോ ചെയ്താല്‍ നിയ്യത്ത് ദുര്‍ബലപ്പെടുമെന്നും അഭിപ്രായമുണ്ട്. നോമ്പിന് നിയ്യത്ത് ചെയ്ത് ഉറങ്ങിയാല്‍ പ്രഭാതത്തിന് മുമ്പ് ഉണര്‍ന്നാല്‍ നിയ്യത്ത് പുതുക്കല്‍ നിര്‍ബന്ധമാണെന്നും അഭിപ്രായമുണ്ട്. ശാഫി’ഈ മദ്ഹബില്‍ തന്നെ ഇത്തരം അഭിപ്രായങ്ങള്‍ മാനിച്ച് ഇവയ്ക്ക് ശേഷം നിയ്യത്ത് പുതുക്കുന്നത് നല്ലതാണ് (തുഹ്ഫ 3/388, 389, ശര്‍വാനി 3/389).
നിയ്യത്തും സംശയങ്ങളും
നിയ്യത്ത് സംബന്ധമായ സംശയങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക: (1) നിയ്യത്ത് നിര്‍വഹിച്ചത് പ്രഭാതത്തിനു മുമ്പോ ശേഷമോ എന്നു സംശയമുണ്ടെങ്കില്‍ നോമ്പ് സ്വഹീഹാവുകയില്ല. കാരണം നിയ്യത്തു രാത്രിതന്നെ നിര്‍വഹിക്കണം. പുതിയ പ്രശ്നങ്ങളുടെ വിധി ഏറ്റവും അടുത്ത സമയത്തെ പരിഗണിച്ചുകൊണ്ടാണ് നടത്തുക. ഇതനുസരിച്ച് നിയ്യത്ത് പ്രഭാതശേഷമാണ് നടന്നത് എന്ന് കണക്കാക്കണം. (2) പ്രഭാതത്തോടടുത്ത സമയത്താണ് നിയ്യത്ത് നിര്‍വഹിച്ചത്. അപ്പോള്‍ പ്രഭാതമായിരുന്നോ എന്നാണ് സംശയം. ഈ അവസ്ഥയില്‍ നോമ്പ് സാധുവാകുന്നതാണ്. കാരണം, പ്രഭാതോദയം നടന്നിട്ടില്ലെന്നാണ് അടിസ്ഥാനപരമായി വിധിക്കാവുന്നത്. (3) രാത്രി നിയ്യത്ത് ചെയ്തിരുന്നോ എന്ന സംശയം പിറ്റേദിവസം പകലാണുണ്ടായത്. കുറേ സമയം കഴിഞ്ഞ് ഓര്‍മ്മ വന്നു. രാത്രി തന്നെ നിയ്യത്ത് നിര്‍വ്വഹിച്ചിരുന്നു എന്ന്. എങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.സൂര്യാസ്തമയാനന്തരമാണ് നിയ്യത്ത് ചെയ്തിരുന്നതെന്ന് ഓര്‍മയാകുന്നതെങ്കിലും പ്രശ്നമില്ല. എന്നാല്‍ നിയ്യത്ത് നിര്‍വഹിച്ചതായി തീരേ ഓര്‍ക്കുന്നില്ലെങ്കില്‍ ആ നോമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. കാരണം നിയ്യത്ത് ഉണ്ടാകാതിരിക്കാനാണ് സാധ്യത.
(4) സൂര്യാസ്തമയാനന്തരമാണ് ഒരാള്‍ക്കു സംശയം. നിയ്യത്ത് ചെയ്തിരുന്നോ ഇല്ലയോ എന്ന്. ചെയ്തതായി ഓര്‍മ വരുന്നുമില്ല. ഈ സംശയം പ്രശ്നമാക്കേണ്ടതില്ല. കാരണം, സംശയം വ്രതസമാപ്തിക്കു ശേഷമാണല്ലോ ഉണ്ടായത്. (5) ഒരു ദിവസത്തെ നോമ്പനുഷ്ഠിക്കാനുണ്ട്. ആ നോമ്പ് ഖളാആണോ, നേര്‍ച്ചയാണോ, പ്രായശ്ചിത്തമായിട്ടുള്ളതാണോ എന്നാണ് സംശയം. എ ങ്കില്‍ സ്വൌമുന്‍ വാജിബ് അഥവാ എനിക്ക് നിര്‍ബന്ധമായ വ്രതം എടുക്കാന്‍ കരുതുന്നു എന്ന് നിയ്യത്ത് ചെയ്യണം.(6) ശഅ്ബാന്‍ മുപ്പതാമത്തെ രാവില്‍ ‘നാളെ റമള്വാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്ന് നിയ്യത്ത് ചെയ്താല്‍ പിറ്റേദിവസം റമള്വാന്‍ ആണെങ്കില്‍ പോലും ആ ദിവസത്തെ വ്രതം ശരിയാവുകയില്ല. കാരണം, നിയ്യത്തിന്റെ അവസരത്തില്‍ അ യാള്‍ സംശയാലുവാണ്. ആ നോമ്പ് സുന്നത്തായും പരിഗണിക്കില്ല. കാരണം പിറ്റേ ദിവസം റളാന്‍ ആയതുകൊണ്ട്. റമള്വാനില്‍ മറ്റ് സുന്നത്ത് നോമ്പിനു പ്രസക്തിയില്ലല്ലോ. എന്നാല്‍ നാ ളെ റമള്വാന്‍ ആയില്ലെങ്കില്‍ ഞാന്‍ സുന്നത്തായ വ്രതമെടുക്കാന്‍ കരുതുന്നു എന്നുകൂടി നി യ്യത്ത് ചെയ്യുകയാണെങ്കില്‍ പിറ്റേ ദിവസം ശഅ്ബാന്‍ മാസത്തില്‍ പെട്ടതാണെന്നു വ്യക്തമായാല്‍ ആ വ്രതം സുന്നത്തായി സ്വീകരിക്കപ്പെടുന്നതാണ്.
(7) ഇനി റമള്വാന്‍ മുപ്പതാമത്തെ രാവിലാണ് ഒരാള്‍ നാളെ റമള്വാനാണെങ്കില്‍ വ്രതമനുഷ്ഠിക്കാന്‍ ഞാന്‍ കരുതി എന്ന് നിയ്യത്ത് ചെയ്യുന്നതെങ്കില്‍ പിറ്റേദിനം റമള്വാനില്‍ പെട്ടതാണെങ്കില്‍ ആ ദിവസത്തെ നോമ്പ് ശരിയാകുന്നതാണ്. കാരണം ഈ അവസ്ഥയില്‍ നിയ്യത്തിലെ സംശയവാചകത്തിനു പ്രസക്തിയില്ല. ഇവിടെ അടിസ്ഥാനപരമായി ഇതുവരെ താന്‍ റമള്വാനില്‍ തന്നെയായിരുന്നതുകൊണ്ട് അതിനോട് അനുബന്ധമായി ഈ ദിവസത്തെയും പരിഗണിക്കുന്നതാണ്.
(8) ഒരാള്‍ ഞായറാഴ്ച രാവില്‍ നാളെ ചൊവ്വാഴ്ച ദിവസത്തെ റമള്വാന്‍ നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ കരുതി എന്ന് പിഴച്ചു നിയ്യത്ത് ചെയ്തുപോയാല്‍ പ്രശ്നമില്ലെന്ന് ഇമാം അദ്റഈ(റ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ മനഃപൂര്‍വ്വം തെറ്റിച്ചു നിയ്യത്ത് ചെയ്യുകയാണെങ്കില്‍ പ്രശ്നം തന്നെയാണ്. (9) ഒരാള്‍ തിങ്കളാഴ്ച രാവില്‍ ഞായറാഴ്ച ദിവസത്തെ റമള്വാന്‍ വ്രതമനുഷ്ഠിക്കാന്‍ ഞാന്‍ കരുതി എന്നാണ് നിയ്യത്ത് ചെയ്തതെങ്കില്‍ അയാളുടെ ചൊവ്വാഴ്ച വ്രതം സ്വീകാര്യമല്ല. കാരണം ഇവിടെ നോമ്പിന്റെ സമയനിര്‍ണയം നടന്നിട്ടില്ല എന്നതുതന്നെ. നാള ത്തെ വ്രതമെന്നു പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു. നിയ്യത്തില്‍ ആവശ്യമില്ലാത്ത ദിവസനിര്‍ണയം നടത്തിയതും അത് തെറ്റിയതും ഒരു പ്രശ്നമായിത്തന്നെ നിയമം കണക്കാക്കുന്നു.
അനുബന്ധം
നിയ്യത്തുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ കൂടി കാണുക. ഒരാള്‍ നിയ്യത്തിനു ശേഷം ഇന്‍ ശാഅല്ലാഹ് എന്നു പറഞ്ഞാല്‍ അതുകൊണ്ടുദ്ദേശ്യം കേവലം ബറകത്(പുണ്യകാംക്ഷ) ആണെങ്കില്‍ പ്രശ്നമില്ല. അതേസമയം തഅ്ലീഖ്(നിയ്യത്തില്‍ ഉപാധി പ്രയോഗിക്കല്‍) ആണ് ഉദ്ദേശ്യമെങ്കില്‍ നിയ്യത്ത് നിഷ്ഫലമാകുന്നതാണ്. നിയ്യത്തിനു ശേഷം പ്രഭാതത്തിനുമുമ്പ് ഭോജനം, സ്ത്രീ പുരുഷ സംസര്‍ഗം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് നിയ്യത്ത് നഷ്ടപ്പെടുകയില്ല. ഇവക്കുശേഷം നിയ്യത്ത് പുതുക്കേണ്ടതുമില്ല. പുതുക്കല്‍ സുന്നത്തുണ്ടെന്ന് ചില പണ്ഢിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്.
നിയ്യത്ത് ചെയ്തശേഷം അത് ഒഴിവാക്കിയതായി കരുതിയാല്‍ നോമ്പനുഷ്ഠിക്കാന്‍ വീണ്ടും നിയ്യത്ത് പുതുക്കല്‍ നിര്‍ബന്ധമാണ്. ആര്‍ത്തവക്കാരി, സാധാരണയുണ്ടാവാറുള്ള ദിവസം പൂര്‍ത്തിയായ രാവി ല്‍ പിറ്റേ ദിവസത്തെ റമള്വാന്‍ വ്രതത്തിനു നിയ്യത്ത് ചെയ്തുവെങ്കില്‍ ആ രാത്രി രക്തം നിലച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നിയ്യത്തനുസരിച്ചു നോമ്പനുഷ്ഠിക്കാവുന്നതാണ്. തൊട്ടടുത്ത ദിവസം താന്‍ ശുദ്ധിയുള്ളവളായിരിക്കുമെന്ന് പതിവുപ്രകാരം ഉറപ്പിക്കാനിവര്‍ക്ക് അവകാശമുണ്ട്. അതേസമയം ആര്‍ത്തവം ക്രമം തെറ്റുന്ന സ്വഭാവമുള്ളവര്‍ക്ക് ഈ വിധി ബാധകമല്ല. അവള്‍ ആര്‍ത്തവ വിരാമത്തിനു മുമ്പ് ചെയ്യുന്ന നിയ്യത്ത് പരിഗണിക്കുന്നതല്ല. ആര്‍ത്തവത്തില്‍ നിര്‍ണിതമായ ദിവസങ്ങളെക്കാള്‍ അധികമായി കാണുന്ന രക്തം നോമ്പിനെ ബാധിക്കുന്നതല്ല. ഈ വിധികളെല്ലാം പ്രസവ രക്തത്തിനും ബാധകമാണ്.

കടപ്പാട് www.muslimpath.com

 

2 comments:

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.